യെരവാൻ: അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അർമേനിയയും അസർബൈജാനും സന്ദർശിക്കുന്നു. നാലു പതിറ്റാണ്ടു കാലത്തെ ശത്രുതയ്ക്കൊടുവിൽ അർമേനിയയും അസർബൈജാനും തമ്മിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മധ്യസ്ഥതയിലുണ്ടായ സമാധാനക്കരാറിന്റെ തുടർനടപടികൾക്കായിട്ടാണു സന്ദർശനം.
സമാധാന കരാറിന്റെ ഭാഗമായി നിർദേശിച്ചിരിക്കുന്ന ‘ട്രംപ് റൂട്ട് ഫോർ ഇന്റർനാഷണൽ പീസ് ആൻഡ് പ്രോസ്പെരിറ്റി (ട്രിപ്പ്)’ സാന്പത്തിക ഇടനാഴി യാഥാർഥ്യമാക്കുന്നതിനെക്കുറിച്ചായിരിക്കും വാൻസ് ചർച്ചകൾ നടത്തുക. ഇന്നലെ അർമേനിയയിലെത്തിയ വാൻസ് ബുധൻ, വ്യാഴം ദിവസങ്ങളിൽ അസർബൈജാനിലായിരിക്കും.
തെക്കൻ കോക്കസസ് മേഖലയിൽ റഷ്യക്കുള്ള സ്വാധീനം പരിമിതപ്പെടുന്ന നീക്കങ്ങളാണ് അമേരിക്ക നടത്തുന്നത്. ട്രിപ്പ് ഇടനാഴി യാഥാർഥ്യമായാൽ ഏഷ്യയും യൂറോപ്പും തമ്മിലുള്ള കണക്ടിവിറ്റി മെച്ചപ്പെടും.
സെൻട്രൽ ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള യുറേനിയം, ചെന്പ്, സ്വർണം, അപൂർവ ധാതുക്കൾ എന്നിവ അനായാസം പാശ്ചാത്യ വിപണികളിലെത്തുമെന്നും പറയുന്നു. ഇടനാഴി നിർമാണത്തിനായി ട്രിപ്പ് ഡെവലപ്മെന്റ് കന്പനി എന്ന സ്ഥാപനം ആരംഭിച്ചിട്ടുണ്ട്.